Monday, June 7, 2010

മുംബൈ മലയാളിയും മലയാളം മാദ്ധ്യമങ്ങളും

ആധുനിക സാങ്കേതിക വിദ്യകളുടെ വികാസം അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമ രംഗത്തുണ്ടാക്കിരിക്കുന്ന സാധ്യതകള്‍ അളവറ്റതാണ്. പ്രവാസിയും നാടും തമ്മിലുള്ള 'ദൂരം' കുറയ്ക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണ്. നാട്ടില്‍ ചൂടോടെ വായിക്കുന്ന/കാണുന്ന വാര്‍ത്തകളും വിശംഷങ്ങളും അതേ ചൂടോടെ തന്നെ ഇവിടെയും ലഭ്യമാണ്. അതുകൊണ്ട് തന്നെയാണ് മലയാള നാട്ടില്‍ നടക്കുന്ന ചര്‍ച്ചകളും അന്വേഷണങ്ങളും പ്രവാസി മലയാളിയുടേതു കൂടിയാകുന്നത്. ചാനല്‍ ചര്‍ച്ചകളിലും ഫോണ് ഇന്‍ പ്രോഗ്രാമുകളിലും കാണാവുന്ന പ്രവാസി മലയാളി സാന്നിധ്യം ഇതിനു തെളിവാണ്. ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ക്കതീതമായി ഒരു 'മലയാള ലോകം' സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിക്കുന്നുണ്ട്. ഈയര്‍ത്ഥത്തില്‍ പരിമിതമായിട്ടെങ്കിലും മലയാളി ഒരിക്കലും 'മലയാള ലോകം' വിടുന്നില്ല എന്നു പറയാം. ഭാഷയും സംസ്കാരവുമായി മലയാളി തന്റെ ബന്ധം നിലനിര്‍ത്തുന്നതും പ്രസ്തുത മാധ്യമങ്ങളിലൂടെയാണ്.


പ്രവാസി മലയാളത്തിന്റെ ഒരു സവിശേഷത അതു മലയാളഭാഷയുടെ തന്നെ വൈവിധ്യമാര്‍ന്ന പ്രാദേശിക ഉച്ചാരണങ്ങളില്‍ നിന്നും ഒരു പരിധിവരെ മുക്തമായിരിക്കും എന്നതാണ്. ഒരു ഏകശിലാരൂപം പൊതുവില്‍ പ്രവാസി മലയാളത്തില്‍ ദര്‍ശിക്കാവുന്നതാണ്. വിവധ ഉച്ചാരണങ്ങളുടെ ഒരു സംയോജനം ആയിരിക്കും അത്. വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ളവര്‍ തമ്മിലുള്ള ഭാഷയുടെ കൊടുക്കല്‍ വാങ്ങലുകള്‍ തന്നെയാണ് പ്രധാന കാരണമെങ്കിലും മാറിയ കാലഘട്ടത്തില്‍ മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തിലുള്ള പങ്ക് ചെറുതല്ല. പ്രത്യേകിച്ചും ദൃശ്യ മാധ്യമങ്ങള്‍ക്ക്. മുംബൈയില്‍ കഴിയുന്ന ഒരു ശരാശരി മലയാളി മറ്റു മലയാളികളുമായി ആശയവിനിമയത്തിനു ചിലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം മലയാളം ടെലിവിഷനു മുന്നില്‍ ചിലവഴിക്കുന്നണ്ടാകാം. അതുകൊണ്ട് തന്നെ അവന്റെ/അവളുടെ ഭാഷയില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുക ചുറ്റുമുള്ള മലയാളി സമൂഹത്തേക്കാള്‍ ഈ ദൃശ്യ മാധ്യമമായിരിക്കും. മുംബൈയില്‍ ജനിച്ചു വളര്‍ന്ന അല്ലെങ്കില്‍ നന്നേ ചെറുപ്പത്തിലേ മുംബൈയിലേക്ക് പറിച്ചു നടപ്പെട്ടവരുടെ കാര്യത്തില്‍ ഈ നിരീക്ഷണം കൂടുതല്‍ ശരിയാണെന്നു കാണാം. വീട്ടിലൊഴികെ നിത്യജീവിതത്തില്‍ മലയാളം ഉപയോഗിക്കേണ്ടി വരാത്ത മലയാളി, മലയാളത്തിന്റേതായ ഒരു ലോകവുമായി ജൈവബന്ധം നിലനിര്‍ത്തുന്നതു തന്നെ ഇത്തരത്തിലാണെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല.
മലയാളം എഴുത്തും വായനയും അന്യമായിരിക്കെ തന്നെ ചൊല്ലുകളും ശീലങ്ങളുമടക്കം ഭാഷയുടെ സൌന്ദര്യം പ്രവാസി മലയാളി സ്വന്തമാക്കുന്നുണ്ടെങ്കില്‍ അതിനവര്‍ കടപ്പെട്ടിരിക്കുന്നത് ആധുനിക സാങ്കേതിക വിദ്യകളുടെ ഫലമായി ലഭ്യമായിരിക്കുന്ന മാധ്യമ സാന്നിധ്യത്തോടാണ്. മുംബൈയില്‍ ജനിച്ചു വളര്‍ന്ന മലയാളികള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഇതിന്റെ മറുവശം നാം കാണാതിരുന്നു കൂട. മലയാളത്തനിമയെ മലയാള നാട്ടില്‍ പോലും വെല്ലുവിളിക്കുന്ന സമീപകാല പ്രതിസന്ധിയാണ് 'ചാലനല്‍ മലയാളം' എന്ന് പേരിട്ടു വിളിക്കുന്ന 'വികല മലയാളം'. ആംഗലേയവും മലയാളവും കലര്‍ത്തി ഇതു രണ്ടുമല്ലാത്ത ഒരുതരം സങ്കര ഭാഷയാണ് വിവിധ 'ഫോണ്‍ ഇന്‍ ' പരിപാടികളിലും 'റിയാലിറ്റി ഷോ'കളിലും അവതാരകരുടെ രീതി. ഇതുകേട്ടു വളരുന്ന യുവതലമുറ ഈ ഭാഷയെ ഒരു ഫാഷനായി സ്വീകരിക്കുന്നതും മലയാള ഭാഷ പൊതുവില്‍ നേരിടുന്ന വെല്ലുവിളികളില്‍ ഒന്നാണ്. ചാനല്‍ മലയാളത്തിലുള്ള അമിതമായ ആശ്രിതത്വം, പ്രവാസി മലയാളത്തെ ഈ പ്രവണത കൂടുതല്‍ ദോഷകരമായി ബാധിക്കുന്നതിനു കാരണമാകുന്നു. ഇതിനു പരിഹാരമാര്‍ഗ്ഗങ്ങള്‍ അത്ര എളുപ്പമല്ല എങ്കിലും ഗൌരവമായ ചര്‍ച്ച അര്‍ഹിക്കുന്ന ഒരു വിഷയമാണിത്. കൂട്ടായി ഈ വിഷയം ചര്‍ച്ച ചെയ്യുകയും മാധ്യമങ്ങളുടെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടു വരികയും ചെയ്യേണ്ടത് മാതൃഭാഷയെ സ്നേഹിക്കുകയും അവനവനായി തന്നെയുള്ള നിനലില്പിന് മാതൃഭാഷയ്ക്കുള്ള പ്രാധാന്യം തിരിച്ചറിയുകയും ചെയ്യുന്ന ഓരോ (മുംബൈ) മലയാളിയുടെയും കര്‍ത്തവ്യമാണ്.

അച്ചടി മാധ്യമങ്ങള്‍ പൊതുവേ മുംബൈ മലയാളികള്‍ക്കായി പേജ് മാറ്റി വയ്ക്കുന്നു. പല പ്രമുഖ പത്രങ്ങള്‍ക്കും മുംബൈ എഡിഷനും 'കലാകൌമുദി' എന്നപേരില്‍ മുംബൈയ്ക്ക് മാത്രമായി ഒരു പത്രം പോലുമുണ്ട്. ഇത് മുംബൈ മലയാളി സമൂഹത്തില്‍ എന്ത് നടക്കുന്നു എന്ന് പരസ്പരം അറിയുന്നതിനും അച്ചടി മാധ്യമവുമായി ക്രിയാത്മകമായി നേരിട്ടു സംവദിക്കുന്നതിനും സഹായിക്കുന്നു. അതായത് അച്ചടി മാധ്യമവും മുംബൈ മലയാളിയും കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്നുണ്ട്. മുംബൈ മലയാളത്തെ പരിപോഷിപ്പിക്കുന്നതില്‍ അങ്ങനെ അച്ചടി മാധ്യമങ്ങള്‍ ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. എന്നാല്‍ നേരത്തേ സൂചിപ്പിച്ച ദൃശ്യ മാധ്യമങ്ങള്‍ ഇങ്ങനെ ഒരു 'ഇടം' മുംബൈ മലയാളിക്ക് അനുവദിക്കുന്നുണ്ടോ? പ്രവാസികള്‍ക്കായി നല്ലൊരു പങ്ക് സമയം ചെലവഴിക്കുന്ന ചാനലുകള്‍ പക്ഷെ ലക്ഷ്യമാക്കുന്നത് വിദേശ മലയാളികളെ മാത്രമാണ്. കേരളത്തിനു പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ വസിക്കുന്ന മലയാളികളെ വെറും കാഴ്ചക്കാര്‍ മാത്രമായേ ഈ മാധ്യമങ്ങള്‍ പരിഗണിക്കുന്നുള്ളൂ. മുംബൈ മലയാളത്തിനും മലയാളി സംസ്കാരത്തിനുമായി ക്രിയാത്മക സംഭാവനങ്ങള്‍ നല്‍കാന്‍ ശേഷിയുള്ള ഒരു മേഖല എന്ന നിലയില്‍ സവിശേഷ ചര്‍ച്ച ഈ വിഷയം അര്‍ഹിക്കുന്നു.

മലയാള പത്രങ്ങളിലെ പ്രാദേശിക (മുംബൈ) പേജിലൂടെ സൂക്ഷ്മ്മായി കണ്ണോടിച്ചാല്‍ കണ്ടെത്താവുന്ന മറ്റൊരു പ്രശ്നമാണ്, മലയാളം കൈകാര്യം ചെയ്യുന്നതിലെ ശ്രദ്ധക്കുറവ്. ഭൂതവും ഭാവിയും വര്‍ത്തമാനവും കൂട്ടിക്കുഴച്ച്, റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംഭവം നടന്നതാണോ നടക്കാന്‍ പോകുന്നതാണോ എന്ന് പലപ്പോഴും സംശയത്തിനിടവരാറുണ്ട്. പറഞ്ഞു വരുന്നത്, പ്രവാസി മലയാളിക്ക് ഇത്രയൊക്കെ മലയാളം മതി എന്നൊരു ഒഴുക്കന്‍ നിലപാട് ഇക്കാര്യത്തില്‍ പത്രങ്ങള്‍ സ്വീകരിക്കുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.


മലയാളത്തിലെ പ്രമുഖങ്ങളായ ആനുകാലിക സാംസ്കാരിക പ്രസിദ്ധീകരണങ്ങള്‍ മുംബൈയില്‍ ലഭ്യമാണ്. മലയാള ഭാഷയെക്കുറിച്ചും സംസ്കാരത്തെ കുറിച്ചും നടക്കുന്ന ഗൌരവമുള്ള ചര്‍ച്ചകളും മറ്റും മുംബൈ മലയാളിയിലെത്തുന്നത് പ്രസ്തുത പ്രസിദ്ധീകരണങ്ങള്‍ വഴിയാണ്. അതുകൊണ്ടു തന്നെ ഇത്തരം മാദ്ധ്യമങ്ങളുമായി ബന്ധം പുലര്‍ത്തുന്ന മുംബൈ മലയാളികളുടെ കൂട്ടായ്മകള്‍ കണ്ടെത്തുന്നത് മലയാള ഭാഷയുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഗുണം ചെയ്യും.

മറ്റൊരു വിഷയം, മലയാള സമാജങ്ങള്‍ വാര്‍ഷികങ്ങളോടനുബന്ധിച്ച് പുറത്തിറക്കാറുള്ള സ്മരണികകളിലും മറ്റും എത്ര പേജ് മലയാളത്തിനായി നീക്കി വയ്ക്കാറുണ്ടെന്ന് നാം ഒരു ആത്മ പരിശോധന നടത്തേണ്ടതുണ്ട്. ഇത്തരത്തിലുള്ള മലയാളിക്കൂട്ടായ്മകളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ തന്നെ പരിഹസിക്കുന്ന വിധത്തിലാണ് ഇവിടങ്ങളിലെ 'മലയാള' സാന്നിധ്യം. വിവിധ മലയാളി സാംസ്കാരിക, സാമുദായിക സംഘടനകള്‍ തങ്ങളുടെ പ്രസിദ്ധീകരണങ്ങളിലും നോട്ടീസിലും എത്രമാത്രം മലയാളം ഉണ്ടെന്നതും, ഉള്ള മലയാളത്തിനു തന്നെ എത്ര മലയാളിത്തമുണ്ടെന്നതും പരിശോധനാ വിഷയമാക്കണം. പത്രമാധ്യമങ്ങള്‍ കൂടാതെ മുംബൈ മലയാളിയുമായി നേരിട്ടിടപെടുന്ന മാധ്യമങ്ങളാണ് ഇവ. മറ്റു ഭാഷകള്‍ ഉപയോഗിക്കാന്‍ വേണ്ടതിലേറെ വേദികള്‍ നമുക്കുണ്ടെന്നിരിക്കെ മലയാളികള്‍ മാത്രം ഭാഗഭാക്കാകുന്ന കൂട്ടായ്മകളിലെങ്കിലും പരമാവധി മലയാളം ഉപയോഗിക്കാന്‍ നാം ബോധപൂര്‍വ്വം തന്നെ ശ്രമിക്കണം.

മേല്‍പ്പറഞ്ഞവയെല്ലാം മുംബൈ മലയാളിയും മലയാള മാദ്ധ്യമങ്ങളും തമ്മിലുള്ള ചില ഇടപെടലുകളും പ്രശ്നങ്ങളുമാണ്. ഏതൊരു സമൂഹത്തിന്റെയും സംസ്കാരത്തിനും ഭാഷയ്ക്കും മേല്‍ അതാതു കാലഘട്ടത്തിലെ മാധ്യമങ്ങള്‍ക്കുള്ള സ്വാധീനം വളരെ പ്രധാനമാണ്. മുംബൈ മലയാളിയും മലയാള ഭാഷയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ മാധ്യമങ്ങളുടെ പങ്ക് അതുകൊണ്ട് തന്നെ വളരെ പ്രധാനവുമാണ്. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ നിലവില്‍ വഹിക്കുന്ന പങ്ക് എന്ത്? എന്തൊക്കെയാണ് പോരായ്മകള്‍? അവയെ മറികടക്കാന്‍ നമുക്ക് എന്നത് ചെയ്യാന്‍? കഴിയും മേല്‍ സൂചിപ്പിച്ചവയല്ലാതെ മറ്റെന്തൊക്കെയാണ് ഈ മേഖലയില്‍ സവിശേഷ ശ്രദ്ധര്‍ഹിക്കുന്ന പ്രശ്നങ്ങള്‍ ? ചര്‍ച്ച തുടരാം.


_______________

5 comments:

  1. റിയാസ്,
    വളരെ നന്ദി... ഇത്തരമൊരു വിഷയത്തെക്കുറിച്ച് പോസ്റ്റ് ചെയ്തതിന്... പറഞ്ഞ മിക്ക കാര്യങ്ങളോടും യോജിക്കുന്നു. പ്രത്യേകിച്ചും ഇപ്പറഞ്ഞതിനോട്:
    "മലയാള പത്രങ്ങളിലെ പ്രാദേശിക (മുംബൈ) പേജിലൂടെ സൂക്ഷ്മ്മായി കണ്ണോടിച്ചാല്‍ കണ്ടെത്താവുന്ന മറ്റൊരു പ്രശ്നമാണ്, മലയാളം കൈകാര്യം ചെയ്യുന്നതിലെ ശ്രദ്ധക്കുറവ്. ഭൂതവും ഭാവിയും വര്‍ത്തമാനവും കൂട്ടിക്കുഴച്ച്, റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംഭവം നടന്നതാണോ നടക്കാന്‍ പോകുന്നതാണോ എന്ന് പലപ്പോഴും സംശയത്തിനിടവരാറുണ്ട്. പറഞ്ഞു വരുന്നത്, പ്രവാസി മലയാളിക്ക് ഇത്രയൊക്കെ മലയാളം മതി എന്നൊരു ഒഴുക്കന്‍ നിലപാട് ഇക്കാര്യത്തില്‍ പത്രങ്ങള്‍ സ്വീകരിക്കുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു."

    മുംബൈയില്‍ നിന്നിറങ്ങുന്ന മലയാള പ്രസിദ്ധീകരണങ്ങളില്‍ നടക്കുന്ന മലയാളഭാഷാവധം ഇതിലും ഭീകരമാണ്. മലയാളത്തില്‍ ഒരു വാചകംപോലും തെറ്റുകൂടാതെ എഴുതാനറിയാത്തവര്‍ പത്രാധിപന്മാരായും മറ്റും ഞെളിഞ്ഞിരുന്ന് ഭാഷയെ കൊല്ലാക്കൊല ചെയ്യുന്നത് ആരാലും ശ്രദ്ധിക്കപ്പെടാതെയും ചോദ്യം ചെയ്യപ്പെടാതെയും പോകുന്നത് കഷ്ടമാണ്.

    ReplyDelete
  2. സുഹൃത്തേ,

    താങ്കള്‍ മുംബൈ നിവാസിയാണെങ്കില്‍ , നമുക്ക് കൂട്ടായി ആലോചിക്കാം, എന്ത് ചെയ്യാന്‍ കഴിയും എന്ന്. ചില ഇടപെടലുകള്‍ നടക്കുന്നുണ്ട്. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു.

    റിയാസ് വി.എം

    ReplyDelete
  3. ഞാനും പലപ്പോഴും പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങളാണ്‌ റിയാസ് തെളിച്ചു പറഞ്ഞിരിക്കുന്നത്. പക്ഷെ പത്രം നടത്തുന്നവര്‍ക്ക് ഭാഷ ഒരു പ്രശ്നമല്ലന്നു തോന്നുന്നെങ്കില്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും? ചില മലയാളി കൂട്ടത്തില്‍ മലയാളം മലയാളം ആയിരിക്കണമെന്ന എന്റെ അഭിപ്രായത്തിനു കിട്ടിയ മറുപടി ഇങ്ങനെ ആയിരുന്നു "ഇന്ഗ്ലിഷ് " എന്ന വാക്ക് മലയാളത്തില്‍ എഴുതിയാല്‍ ആംഗലേയം എന്ന് എഴുതേണ്ടി വരും. പക്ഷെ മലയാളികള്‍ പോലും അതിനെ സ്വീകരിക്കാന്‍ തയ്യാറാകാതെ വരും. അതുപോലെ റെയില്‍വേ ,പോലീസ് സ്റ്റേഷന്‍ ഇതെല്ലം മലയാളീകരിച്ചാല്‍ വരുന്ന പൊരുത്തക്കേടുകള്‍ അവര്‍ ചുണ്ടിക്കാട്ടുകയുണ്ടായ്. ചുരുക്കത്തില്‍ ബോംബെ ഇന്ഗ്ലിഷിനെ ഹിന്ഗ്ലിഷ് എന്ന് വിളിക്കുന്നതുപോലെ ( ഇന്ഗ്ലിഷിന്റെ ഇടയ്ക്കു ന-കി- തുടങ്ങിയ ഹിന്ദി പദങ്ങള്‍ ) മലയാളവും ബോംബെ-മലയാളം എന്ന രീതിയില്‍ ആയിക്കഴിഞ്ഞു. ഇനി ഇതിനെ ശരിയാക്കണമെങ്കില്‍ ബോംബൈ പത്രം മലയാളി ബഹിഷ്ക്കരിക്കണം. അത് എത്രമാത്രം പ്രയോഗികമാകുമെന്നതും ഒരു ചിന്താ വിഷയമാണ്‌. നാട്ടില്‍ നിന്ന് മലയാളം വിദ്വാന്‍ പാസ്സായവരെ എഡിറൊരിയളിളില്‍ വൈയ്ക്കേണ്ടി വരും. ഇന്ന് കേരളത്തിലും എത്രപേര്‍ ഈ വിഷയത്തില്‍ താല്പര്യം കാട്ടുന്നു എന്നതും ചിന്തനീയമാണ്. എന്തായാലും ഈ വികല ഭാഷ പ്രശ്നം പത്ര മാധ്യമങ്ങളെ ഒരു കൂട്ടായ പ്രതിഷേധത്തോടെ അറിയിക്കണം. എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.
    മഹേശന്‍

    ReplyDelete
  4. മാധ്യമം മുബൈ എഡിഷന് ഏപ്രില് 21 നു് തുടങ്ങും

    ReplyDelete
  5. മാധ്യമം മുംബൈ എഡിഷന്‍ അച്ചു പൂട്ടി.

    ReplyDelete